Saturday, April 27, 2013

അങ്ങനെയാണ് പരിശുദ്ധരായവരുടെ പ്രാര്‍ഥനകളില്‍ പറയപ്പെടുന്നത്


ഒരിക്കല്‍
മഴക്കുടകള്‍ നിര്‍മ്മിക്കുന്ന
ഒരു അവിഞ്ഞ നഗരത്തിന്‍റെ
പുഴക്കമണങ്ങള്‍ക്കിടയില്‍
നമ്മള്‍ മുഖത്തോടുമുഖംനില്‍ക്കും .
ആസക്തികളുടെ ഉറവകള്‍
സൗരയൂഥങ്ങള്‍ക്കിടയിലൂടെ
നൂണ്ടിറങ്ങിവന്ന്
ശബ്ദമുണ്ടാക്കാതെ ,
നമ്മളെത്തൊടാതെ ,
നീരാവിമഴയായി
ഭൂമിയില്‍നിന്ന് മുകളിലേയ്ക്കുപെയ്യും.
നിന്‍റെ കണ്ണുകളില്‍നിന്നും
ചോരാന്‍തുടങ്ങിയ
ഒരാകാശത്തിന്‍റെ നൊവേനകേട്ട്
പരിശുദ്ധയാകുമാറാകുമ്പോള്‍
കൊള്ളിമീനുകള്‍ ചേര്‍ത്തുവെച്ച്
ഞാന്‍ അളക്കാന്‍തുടങ്ങും ;
നമുക്കിടയിലെ വെഞ്ചരിക്കപ്പെട്ട ദൂരങ്ങള്‍;

എപ്പോഴും തെറ്റിക്കാന്‍വേണ്ടിമാത്രം .

വലിച്ചുനീട്ടുന്തോറും ഇരുവഴി പകുക്കുന്ന ദൂരങ്ങളെക്കുറിച്ച്


യുഗങ്ങള്‍ക്കിപ്പുറം
മഞ്ഞിറ്റു മാഞ്ഞ
ഒരു ചില്ലിടയിലൂടെ
വീണ്ടും കണ്ടു നിന്നെ.
ഞാന്‍ ഒരു വിളക്കാണ്.
ഒരു കൊട്ട ഓറഞ്ചിനുപകരം
അമ്മൂമ്മയ്ക്കു കിട്ടിയ വിളക്ക്.

ലൈലാക്ക് നിറമുള്ള
പുഷ്പങ്ങള്‍ മാത്രം
മുടിയില്‍ ചൂടുന്ന
ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു
അപ്പോള്‍ നിന്‍റെയടുത്ത്.

വിളക്കാവുന്നതിനുമുന്‍പ്
ഞാന്‍ അവളായിരുന്നു
അവള്‍ എന്നും പൂപറിക്കാറുള്ള
തോട്ടത്തിനപ്പുറത്ത്
മഴവില്ലിന്‍റെ ഒരു സ്വപ്നം
വീണുകിടന്നിരുന്നു;
ഓക്കുമരങ്ങള്‍ക്കിടയില്‍
പ്രണയമിറ്റിത്തുടുത്ത
ഒരു പനിനീരിന്‍റെ രൂപത്തില്‍.
ഇടയ്ക്കൊക്കെ
കൈ നീട്ടിയാല്‍
പറിച്ചെടുക്കാവുന്ന
ദൂരത്തില്‍
നക്ഷത്രപ്പഴങ്ങള്‍.
അവളുടെ
ചെരിപ്പിടാത്ത പാദങ്ങള്‍
കടന്നുപോവുന്ന
വഴി നീളെ നീയായിരുന്നു

ഇന്ന്,
അവളുമുണ്ട്
ഞാനുമുണ്ട്
നീയാണെങ്കില്‍
ഒരു സ്വപ്നം മാത്രം പോലുമല്ലാതെ
ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. .